Category: Transsexuals & Crossdressers Stories

ആണാകാൻ മോഹിച്ച പെൺകുട്ടി

by debaucher©

(ആമുഖം: ട്രാൻസ്ജെൻഡർ ആണും സിസ്ജെൻഡർ പെണ്ണും തമ്മിലുള്ള പ്രണയകഥ മലയാളത്തിൽ ഞാൻ ഇതു വരെ കണ്ടിട്ടില്ല. ഇംഗ്ലീഷ് കഥകളിലും വിരളമായ ആ തീമിൽ കൈ വെക്കാൻ ശ്രമിക്കുകയാണ് ഞാൻ. ഇതിലെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളെ കഥയുടെ തുടക്കത്തിൽ "അവൾ" എന്നും ഒരു ഘട്ടത്തിനു ശേഷം "അവൻ" എന്നുമാണ് വിശേഷിപ്പിക്കുന്നത്. അതുൾപ്പെടെ ഇതിലുള്ള മിക്ക പ്രയോഗങ്ങളും ട്രാൻസ് ഐഡൻ്റിറ്റിയെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിടത്തോളം ശരിയാണ് — അഥവാ എന്തെങ്കിലും തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ വായനക്കാരും നല്ലവരായ ട്രാൻസ് സുഹൃത്തുക്കളും കഥാകൃത്തിൻ്റെ ഉദ്ദേശ്യശുദ്ധിയെയും അറിവില്ലായ്മയെയും കരുതി ക്ഷമിക്കുമല്ലോ.)




കണ്ണാടിയിലെ തൻ്റെ പ്രതിബിംബത്തെ നോക്കി ദീപ്തി ഒരു ദീർഘനിശ്വാസം ഉതിർത്തു.

അവളുടെ പ്രായത്തിലുള്ള ഏതു പെൺകുട്ടിയും ആഗ്രഹിക്കുന്ന ശരീരഘടന ദീപ്തിക്ക് ഉണ്ടായിരുന്നു. അതു തന്നെയായിരുന്നു അവളുടെ വിഷമവും. അവൾക്കു വേണ്ടത് ഒരു പെണ്ണിൻ്റെയല്ല — ആണിൻ്റെ രൂപമായിരുന്നു.

ഓർമ്മ വെച്ച കാലം മുതൽ ദീപ്തി ആഗ്രഹിച്ചത് ഒരു ആൺകുട്ടി ആകാനാണ്. ആൺകുട്ടികളെപ്പോലെ മുടി ക്രോപ്പ് ചെയ്തു നടക്കാനും ആൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാനും ആൺകുട്ടികളുടെ കളികൾ കളിക്കാനും ആയിരുന്നു ബാല്യം മുതലേ അവൾക്ക് ഇഷ്ടം. ദീപ്തിയുടെ സുഹൃത്തുക്കളിൽ പെൺകുട്ടികളെക്കാൾ കൂടുതൽ ആൺകുട്ടികൾ ആയിരുന്നു. കൗമാരത്തിൽ എത്തിയപ്പോൾ ദീപ്തിയുടെ കൂട്ടുകാരികൾക്ക് ആണുങ്ങളോട് തോന്നാൻ തുടങ്ങിയ ആകർഷണംഅവൾക്ക് പക്ഷേ പെണ്ണുങ്ങളോട് ആയിരുന്നു തോന്നിയത്. താൻ ഒരു പെണ്ണിൻ്റെ ശരീരത്തിൽ കുടുങ്ങിപ്പോയ ആണാണ് എന്ന് ദീപ്തി തിരിച്ചറിഞ്ഞു. അവൾ തന്നിലെ അവന് ഒരു പുതിയ പേര് നൽകി: ദീപക്.

ദീപ്തിയെക്കൂടാതെ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും അറിഞ്ഞിരുന്നത് അവളുടെ ഡയറി മാത്രം ആയിരുന്നു; കാരണം ആണിന് പെണ്ണ് ആകാനോ പെണ്ണിന് ആണ് ആകാനോ ഉള്ള മോഹത്തെ അംഗീകരിക്കാത്ത, യാഥാസ്ഥിതികതയിൽ അടിയുറച്ച, സമൂഹത്തെ അവൾക്ക് ഭയം ആയിരുന്നു.

ഒരിക്കൽ, ഒരാളോട് മാത്രം, ദീപ്തി തൻ്റെ മനസ്സിലിരിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അവൾ പ്ലസ് റ്റു വിദ്യാർഥിനി ആയിരുന്ന കാലം. ദീപ്തിയുടെ ആത്മസുഹൃത്ത് ആയിരുന്നു അവളുടെ അയൽക്കാരിയും ക്ലാസ്മേറ്റും ആയിരുന്ന രഞ്ജിത. പഠനത്തിലും കളിയിലും കുസൃതിയിലും എല്ലാം ഇരുവരും ഒന്നിച്ച് ആയിരുന്നു. അസൂയയോ മാത്സര്യമോ സ്ഥായിയായ പിണക്കങ്ങളോ പരിഭവങ്ങളോ തീണ്ടാത്ത ആ കറ തീർന്ന സൗഹൃദം പലരിലും അസൂയ ജനിപ്പിച്ചിരുന്നു എന്നതാണ് വാസ്തവം. പക്ഷേ അവളിൽനിന്ന് ഒരു സത്യം ദീപ്തി ഒളിച്ചു: രഞ്ജിതയുടെ കുസൃതിച്ചിരിയും അവളുടെ കള്ളനോട്ടവും അവളുടെ സ്പർശനങ്ങളും തൻ്റെ മനസ്സിൽ എപ്പോഴും ഉണർത്തി വിടുന്ന പ്രണയക്കുളിര് അവൾ അറിയാതെ ദീപ്തി തൻ്റെ മനസ്സിൻ്റെ നിഗൂഢതയിൽ മറച്ച് പിടിച്ചിരുന്നു.

ഒരു ശനിയാഴ്ച. കൂട്ടുകാരികൾ ഇരുവരും ദീപ്തിയുടെ വീട്ടിൽ റ്റി.വി. കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു. അവിടെ അവർ മാത്രമേ ഉള്ളൂ. ദീപ്തിയുടെ അച്ഛനമ്മമാർ ജോലിക്ക് പോയിരിക്കുന്നു. അനുജൻ കൂട്ടുകാരോട് ഒപ്പം കളിക്കാനും. "ഹം തും" ആയിരുന്നു റ്റി.വി.യിൽ പ്ലേ ചെയ്തിരുന്ന ചലച്ചിത്രം. ദീപ്തിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു രഞ്ജിത. രഞ്ജിതയുടെ കൈ ദീപ്തി കൈയിൽ എടുത്ത് പിടിച്ചിരിക്കുന്നു. സിനിമ തീർന്നപ്പോൾ ദീപ്തിയുടെ ഉള്ളിൽ പ്രണയത്തിൻ്റെ ഒരു കടൽ അല തല്ലുകയായിരുന്നു. രഞ്ജിത എണീറ്റ് ഇരുന്നു. ഒരു നിമിഷം മറ്റൊന്നും ദീപ്തി ചിന്തിച്ചില്ല — അവൾ രഞ്ജിതയുടെ ചൊടികളിൽ തൻ്റെ ചുണ്ടുകൾ ചേർത്തു.

ആദ്യം ഒന്ന് അമ്പരന്നെങ്കിലും പൊടുന്നനെ അവളുടെ ചുംബനത്തിൽനിന്ന് സ്വതന്ത്രയായ രഞ്ജിതയുടെ കൈത്തലം ദീപ്തിയുടെ കവിളിൽ പതിഞ്ഞു. സ്തബ്ധയായി ദീപ്തി ഇരിക്കവേ രഞ്ജിത എണീറ്റു നിന്നു. അവളുടെ ചാട്ടുളി പോലത്തെ നോട്ടത്തിനു മുൻപിൽ ദീപ്തി വിറച്ചു. തൻ്റെ തെറ്റിന് മാപ്പ് ചോദിക്കാൻ അവളുടെ ചുണ്ടുകൾ വിറച്ചു; പക്ഷേ ദീപ്തിക്ക് വാക്കുകൾ കിട്ടിയില്ല. ഏതാനും നിമിഷം ആ നിൽപ്പ് നിന്നതിനു ശേഷം രഞ്ജിത ഇറങ്ങി ഒരൊറ്റ പോക്ക്. അവൾക്കു പിന്നാലെ വിതുമ്പലോടെ രഞ്ജിതയുടെ പേര് വിളിച്ചുകൊണ്ട് ദീപ്തി ഇറങ്ങിച്ചെന്നെങ്കിലും രഞ്ജിത നിന്നില്ല; അവൾ തിരിഞ്ഞു പോലും നോക്കിയില്ല. അവരുടെ സൗഹൃദം ആ സംഭവത്തോടെ അവസാനിച്ചു.

ഒരു വർഷം കടന്നു പോയി. ഇന്ന് തൊടുപുഴയിലെ പ്രശസ്തമായ കോളജിൽ ബിഎസ്‌സി കെമിസ്ട്രി വിദ്യാർഥിനിയാണ് ദീപ്തി. ദീപ്തിക്ക് കൂട്ടുകാർ തീരെ കുറവാണ്. അന്നത്തെ സംഭവത്തിന് ശേഷം ലജ്ജയും കുറ്റബോധവും ഭയവും ഒക്കെക്കൊണ്ട് അവൾ കൂടുതൽ അന്തർമുഖിയായി മാറിയിരുന്നു. അവളുടെ ക്ലാസിൽ ധന്യ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതിസുന്ദരി. സ്ത്രൈണത എന്ന പദം മൂർത്തിമദ്ഭവിച്ചതു പോലെ ആയിരുന്നു അവളുടെ എടുപ്പും നടപ്പും ഉടുപ്പും സംഭാഷണവും കളിചിരികളും കുസൃതിയും ഇണക്കവും പിണക്കവും എല്ലാം. അതുകൊണ്ടു തന്നെ മറ്റുള്ള പെൺകുട്ടികൾ അവളെ അസൂയയോടെയും ആൺകുട്ടികൾ ആരാധനയോടെയും നോക്കിക്കണ്ടു.

നമ്മുടെ ദീപ്തിയോ? ദീപ്തിക്ക് അവളെ കാണുമ്പോൾ ഒക്കെ ഇടനെഞ്ചിൽ പഞ്ചാരിമേളം ആയിരുന്നു. ധന്യയെ ഏതൊരു ആൺകുട്ടിയെക്കാളും അധികം മോഹിച്ചിരുന്നത് ഒരു പക്ഷേ ദീപ്തി ആയിരുന്നിരിക്കാം. അവളുടെ പവിഴച്ചുണ്ടുകളിൽ ചൊടികൾ ചേർക്കാൻ, അവളുടെ നിറമാറിൽ മുഖം പൂഴ്ത്താൻ, അവളുടെ കുൺ — അല്ലെങ്കിൽ വേണ്ട — വടിവൊത്ത ആ നിതംബത്തിൽ കരതലം അമർത്താൻ ദീപ്തി എത്ര ആശിച്ചെന്നോ.

ഒരു ദിവസം. ദീപ്തിയുടെ ക്ലാസ്റൂം. ദീപ്തിയുടെ ക്ലാസ്മേറ്റ്സ് തങ്ങൾ എല്ലാവരും ചേർന്ന് പോകാൻ പ്ലാൻ ചെയ്തിട്ടുള്ള കൂർഗ്-മൈസൂർ ട്രിപ്പിനെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അല്പം മാറി ദീപ്തി ഒരു പുസ്തകത്തിൽ കണ്ണുകൾ നട്ട് തനിച്ചിരിക്കുന്നു. ഒപ്പം അവരുടെ സംഭാഷണത്തിലും അവൾ ശ്രദ്ധിക്കുന്നുണ്ട്.

"ചാമുണ്ഡി ഹിൽസിൽ എന്തുവാ കാണാനൊള്ളെ?" ചിക്കുവിൻ്റെ ചോദ്യം.

"എടാ അമ്പലമുണ്ട്, പിന്നെ നന്ദികേശ്വരൻ്റെ പ്രതിമ." ഷെറീനയാണ് അതു പറഞ്ഞത്.

"കൂർഗിലെ ഗോൾഫ് കോഴ്സ് അടിപൊളിയാ. കുബേരനിലെ പാട്ടൊക്കെ അവിടെയാ ഷൂട്ട് ചെയ്തത്." ജിത്തു തൻ്റെ അഭിപ്രായം പ്രകടിപ്പിച്ചു.

"അതിന് മൈസൂർ എവിടെക്കെടക്കുന്നു, കൂർഗ് എവിടെക്കെടക്കുന്നു!" തരുൺ അവനെ പുച്ഛിച്ചു.

"ഞാൻ ചിക്കൂൻ്റെ ചോദ്യത്തിന് റിപ്ലൈ ചെയ്തതല്ലെന്ന് മനസ്സിലാക്കാനുള്ള സെൻസ് നിനക്കുണ്ടാവുമെന്ന് പ്രതീക്ഷിച്ചത് എൻ്റെ തെറ്റ്." ജിത്തു തിരിച്ചടിച്ചു.

"ദീപ്തി വരുന്നില്ലേ?" പെട്ടെന്നാണ് ധന്യ അവൾക്ക് നേരെ ആ ചോദ്യം എറിഞ്ഞത്.

ദീപ്തി എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി. രഞ്ജിതയുമായി ഉണ്ടായ ആ സംഭവത്തിനു മുൻപ് ആയിരുന്നെങ്കിൽ ഇത്തരം അവസരങ്ങളിൽ അവൾ തുള്ളിച്ചാടി മുന്നിട്ട് ഇറങ്ങുമായിരുന്നു. ഇന്ന് പക്ഷേ അവൾ ആ പഴയ ചൊടിയും ചുണയും പ്രസരിപ്പും നഷ്ടപ്പെട്ട് പഴയ ദീപ്തിയുടെ ഒരു നിഴൽ മാത്രമായി മാറിക്കഴിഞ്ഞു. ഉല്ലാസയാത്രയിൽ പങ്കെടുക്കണം എന്ന് അവൾക്ക് താത്പര്യം ഉണ്ടായിരുന്നു. പക്ഷേ ഒരുപാട് ആശയക്കുഴപ്പങ്ങൾ അവളെ വേട്ടയാടി. ഒന്നിച്ച് യാത്ര ആസ്വദിക്കാൻ തനിക്ക് അടുപ്പമുള്ള കൂട്ടുകാർ ഇല്ല. ധന്യയെ ഇഷ്ടമാണ്. പക്ഷേ അവൾക്ക് എത്രയോ സുഹൃത്തുക്കളും ആരാധകരും ആണ് ഉള്ളത്. അവരുടെയൊക്കെ ഇടയിൽ ഒരു പൂമ്പാറ്റയെപ്പോലെ അവൾ പാറിക്കളിക്കുന്നത് നോക്കി നിന്ന് അസൂയപ്പെടാൻ വേണ്ടി എന്തിന് പോകണം? പോരെങ്കിൽ ആ വിശാലിന് അവളെ ഒരു നോട്ടവും ഉണ്ട്. അവൻ അവളെ ലൈൻ അടിക്കുന്നത് കൂടി കാണേണ്ടി വന്നാൽ ഉല്ലാസയാത്ര തനിക്ക് വിലാപയാത്ര ആയിത്തീരും. അങ്ങനെ ഒരു റിസ്ക് എടുക്കണോ? പോകാതിരുന്നാൽ കുറേ സ്ഥലങ്ങൾ കാണാൻ പറ്റിയില്ല എന്ന നഷ്ടം മാത്രമേ ഉണ്ടാകൂ. പോയാൽ ഉണ്ടാകുന്ന മനോവേദന അതിനെക്കാൾ വലുതാണെങ്കിലോ?

"ആലോചിക്കട്ടെ." വരുത്തിത്തീർത്ത ഒരു പുഞ്ചിരിയോടെ ദീപ്തി പറഞ്ഞു.

പക്ഷേ ധന്യ വിട്ടുകൊടുക്കാൻ ഒരുക്കമല്ലായിരുന്നു. അവൾ ദീപ്തി ഇരിക്കുന്ന ബെഞ്ചിൽ അവളുടെ അടുത്ത് ചെന്ന് ഇരുന്നു.

"എന്നാന്നേ അങ്ങനെ പറയുന്നെ?" അവൾ ചോദിച്ചു.

"എനിക്ക് അങ്ങനെ ആരും കമ്പനി ആരും ഇല്ല, അതാ."

"ദീപ്തിക്ക് ഞാൻ കമ്പനി തരാം. പോരേ?"

ദീപ്തിയുടെ ഹൃദയം നെഞ്ചിൻകൂടിനുള്ളിൽ തുള്ളിക്കുതിച്ചു. മുഖം തുടുത്തു. രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും!

"ധന്യക്ക് ബുദ്ധിമുട്ടാവും ... ." അവൾ തൻ്റെ ഭാവമാറ്റം ദീപ്തിയുടെ ശ്രദ്ധയിൽ പെടാതെ മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് പതിയെ പറഞ്ഞു.

"എന്നാ?" അത് കേൾക്കാഞ്ഞതിനാൽ ദീപ്തി അവളുടെ മുഖത്തിനോട് തൻ്റെ മുഖം അടുപ്പിച്ച് മന്ത്രിക്കുന്നതു പോലെ ചോദിച്ചു.

"ധന്യക്ക് വേറെ ഒത്തിരി ഫ്രൻ്റ്സ് ഇല്ലേ, അപ്പൊപ്പിന്നെങ്ങനാ എൻ്റെ കൂടെ സ്പെൻഡ് ചെയ്യാൻ ടൈം കിട്ടുന്നെ ... ."

"അച്ചോടാ ... അങ്ങനൊന്നൂല്ലെന്നേ, എൻ്റെ ദീപ്തിമോൾക്കു വേണ്ടി ഞാൻ എന്തു ത്യാഗവും ചെയ്യും!" ധന്യ ദീപ്തിയുടെ തോളിലൂടെ കയ്യിട്ട് അവളെ ചേർത്ത് പിടിച്ചു.

"പോ! ഞാനൊന്നുമില്ല ഒന്നിനും." ധന്യ തന്നെ കളിയാക്കുകയാണ് എന്നു കരുതി ദീപ്തി അവളുടെ കൈ എടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ട് ചിണുങ്ങി.

"അയ്യോ സീരിയസ്‌ലി, ഇയാളെന്നാന്നേ ഇത്രയ്ക്കും ഇൻട്രോവെർട്ടായിട്ട് നടക്കുന്നെ. നിന്നെയൊന്ന് മാറ്റിയെടുത്തിട്ടേ ഒള്ളെന്നാ എൻ്റെ തീരുമാനം."

"മിക്കവാറും." ദീപ്തി ചിരിച്ചു.

"വരുവോ. എനിക്കു വേണ്ടി, പ്ലീസ്?" ദീപ്തിയുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് ധന്യ ഒരു കുസൃതിച്ചിരിയോടെ കൈകൾ കൂപ്പി കൊഞ്ചി.

"പോടീ പിശാശേ, ഞാനില്ല." ധന്യയുടെ കൈകൾ തട്ടി മാറ്റിക്കൊണ്ട് പിണക്കം നടിക്കാൻ ശ്രമിക്കുമ്പോഴും ദീപ്തിക്ക് ചിരി വന്നു.

"അപ്പൊ വരുംന്ന് ഒറപ്പിച്ചേ, പേര് കൊടുക്കാവല്ലോ?"

"ഉം."

തുടർന്നുള്ള ദിവസങ്ങളിൽ ദീപ്തി തൻ്റെ അന്തർമുഖത്വം മാറ്റി വെച്ച് ധന്യയോടും അവളുടെ സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചു. ധന്യയുടെ വാഗ്ദാനം എത്ര കണ്ട് ആത്മാർഥമായിരിക്കും എന്ന് അവൾക്ക് ഉറപ്പ് ഇല്ലായിരുന്നു; പക്ഷേ അത് പാലിക്കപ്പെടാതെ പോയാൽ അത് ഒരിക്കലും തൻ്റെ ഭാഗത്തുനിന്ന് ഒരു ശ്രമം ഇല്ലാത്തതിനാൽ ആയിരിക്കരുത് എന്ന നിശ്ചയം ആയിരുന്നു അവളെ അതിനു പ്രേരിപ്പിച്ചത്. തൻ്റെ ആത്മസംഘർഷങ്ങൾ അവളെ സ്വാഭാവികമായ രീതിയിൽ മറ്റുള്ളവരുമായി ഇടപഴകുന്നതിൽനിന്ന് പിന്നാക്കം വലിച്ചെങ്കിലും ധന്യയോടൊത്ത് ചെലവഴിക്കാൻ കിട്ടുന്ന ഏതാനും സന്തോഷഭരിതമായ ദിവസങ്ങളെക്കുറിച്ച് ഉള്ള പ്രതീക്ഷയിൽ ദീപ്തി ആ ബുദ്ധിമുട്ട് സഹിച്ചു.

ഒടുവിൽ കാത്തുകാത്തിരുന്ന ആ യാത്രയുടെ ദിവസം വന്നെത്തി. ടൂർ ബസ്സിൽ ദീപ്തി ആദ്യമേ തന്നെ ഡോറിന് തൊട്ടു പിന്നിൽ ഉള്ള സീറ്റിൽ സ്ഥാനം പിടിച്ചു. ധന്യ വേറെ എങ്ങും പോയി ഇരിക്കാതെ നോക്കണമല്ലോ! ധന്യ കയറി വന്നതും ദീപ്തി അവളെ പിടിച്ച് രണ്ടു പേർക്ക് മാത്രം ഇരിക്കാവുന്ന ആ സീറ്റിൽ തൻ്റെ അരികിൽ ഇരുത്തി. "കേൾക്കൂ, കൂട്ടുകാരേ, ഇതാ ഈ യാത്രയിൽ ഉടനീളം ഇവൾക്കു മേൽ ഞാൻ എൻ്റെ അവകാശം സ്ഥാപിച്ചിരിക്കുന്നു!" എന്ന് ദീപ്തി ഉറക്കെ പറഞ്ഞില്ല എന്നേ ഉള്ളൂ; അവളുടെ മനസ്സിലെ ചിന്ത അപ്പോൾ ഏതാണ്ട് അങ്ങനെ ആയിരുന്നു എന്നതാണ് വാസ്തവം.

യാത്ര അടിപൊളി ആയിരുന്നു. ദീപ്തി എല്ലാവരുമായും അടുത്ത് ഇടപഴകി. തമാശകൾ പങ്കു വെച്ചു. അന്താക്ഷരി കളിച്ചു. അടിപൊളി പാട്ടുകളുടെ താളത്തിൽ തുള്ളിക്കളിച്ചു. പോയ സ്ഥലങ്ങളിൽ കണ്ണും മനസ്സും കുളിർപ്പിക്കുന്ന കാഴ്ചകൾ കണ്ടും ഫോട്ടോകൾക്ക് പോസ് ചെയ്തും പകർത്തിയും വഴിയോരക്കച്ചവടക്കാരോട് വില പേശിയും ചുറ്റി നടന്നു. കൂട്ടുകാരികളോട് ഒപ്പം താമസിച്ച ഹോട്ടൽ റൂമുകളിൽ ചീട്ടും ട്രൂത് ഓർ ഡെയറും കളിച്ചും പില്ലോ ഫൈറ്റുകളിൽ ഏർപ്പെട്ടും രസിച്ചു.

പക്ഷേ എല്ലായ്പ്പോഴും ദീപ്തിയുടെ മുൻഗണന ധന്യയോട് ഒപ്പം സമയം ചെലവഴിക്കുന്നതിൽ ആയിരുന്നു. ഉറങ്ങുമ്പോൾ പോലും ധന്യയോട് ചേർന്നു കിടക്കാൻ അവൾ ശ്രദ്ധിച്ചു. എങ്കിലും തന്നിൽനിന്ന് ധന്യയ്ക്ക് കിട്ടുന്ന അമിതപരിഗണന അവളെ അലോസരപ്പെടുത്താതെയും ദീപ്തി മുൻകരുതൽ എടുത്തു. ധന്യയാകട്ടെ താൻ ദീപ്തിക്ക് നൽകിയ വാക്ക് പാലിക്കുക തന്നെ ചെയ്തു — യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ ഏറിയ സമയവും ആ രണ്ട് കൂട്ടുകാരികൾ ഒന്നിച്ച് ആയിരുന്നു.

ആ ഉല്ലാസയാത്രയ്ക്ക് ഇടയിൽ രണ്ട് കൊച്ചു സംഭവങ്ങൾ നടന്നു.

അടിപൊളി പാട്ടുകൾക്ക് ഒപ്പം ഡാൻസ് ചെയ്ത് തളർന്ന് എല്ലാവരും വിശ്രമിക്കുന്ന സമയത്ത് ആയിരുന്നു ഒന്നാമത്തെ സംഭവം. രാത്രി. ഏതോ ചുരം കയറുന്ന ബസ്സിലെ മ്യൂസിക് സിസ്റ്റത്തിൽ ഇപ്പോൾ പ്ലേ ചെയ്യപ്പെടുന്നത് പ്രശാന്തമായ ഗാനങ്ങളാണ്.

"കുക്കൂ കുക്കൂ കുയിലേ എൻ്റെ കൈ നോക്കുമോ ... ."

സ്പീക്കറിലൂടെ ആ പാട്ട് ഒഴുകി വന്നപ്പോൾ ധന്യയോട് സംസാരിച്ചുകൊണ്ടിരുന്ന ദീപ്തിയുടെ മുഖത്ത് സന്തോഷത്തിൻ്റെ പ്രകാശം പരന്നു.

" ഹായ് ... എനിക്കീ പാട്ടെന്തിഷ്ടാന്നോ!" അവൾ പറഞ്ഞു.

"അതെന്നാ ഇതിനോടൊരു പ്രത്യേക ഇഷ്ടം?" ധന്യക്ക് കൗതുകം.

അവളോട് കൈ കൊണ്ട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ച് ദീപ്തി ഏതാനും നിമിഷങ്ങൾ കണ്ണുകൾ അടച്ച് പാട്ടിൽ ലയിച്ച് ഇരുന്നു; അവളുടെ ഇരിപ്പും കൈയുടെയും തലയുടെയും ചലനങ്ങളും നോക്കിക്കൊണ്ട് ഒരു പുഞ്ചിരിയോടെ ധന്യയും.

"ഈ പാട്ടിൻ്റെ പ്രത്യേകതയെന്നാന്നോ?" പല്ലവി കഴിഞ്ഞ് അനുപല്ലവി തുടങ്ങുന്നതിന് മുൻപ് കണ്ണുകൾ തുറന്ന് ദീപ്തി ചോദിച്ചു.

"എന്നാ?"

"ഒരു ഇമാജിനറി കാമുകനെ സങ്കല്പിച്ചോണ്ട് നായിക പാടുന്ന രീതീലൊള്ള ഒത്തിരി പാട്ടില്ലേ മലയാളത്തിൽ? പക്ഷേ നായകൻ അതുപോലെ ഇമാജിനറി കാമുകിയെ ഓർത്തോണ്ട് പാടുന്ന പാട്ട് ഇതും പിന്നെ 'താമസെമെന്തേ വരുവാനും' മാത്രേ ഒള്ളു."

ധന്യ അല്പം ആലോചിച്ചു. "അല്ലല്ലോ — 'പിന്നെയും പിന്നെയും' ഇല്ലേ? 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്തി'ലെ?" പെട്ടെന്ന് ഓർമ്മ വന്ന ഒരു ഉദാഹരണം അവൾ സൂചിപ്പിച്ചു.

"അത് പക്ഷേ യൂണിസെക്സ് പാട്ടല്ലേ? കാമുകിയെന്നോ കാമുകനെന്നോ ക്ലിയറായിട്ട് പറയുന്നില്ലല്ലോ."

"ഓ അങ്ങനെ ... ഹ്മ്ം."

അതും പിന്നെ ഏതാനും പാട്ടുകളും കൂടി കഴിഞ്ഞ് "ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ" എന്ന പാട്ട് വന്നപ്പോൾ പ്രഭാ വർമ്മയുടെ അതിന് ആധാരമായ "മുല്ല പൂത്തു നാം കാണ്മതില്ലെങ്കിലും" എന്ന കവിതയെക്കുറിച്ച് ദീപ്തി വാചാലയായി. ഇടയ്ക്ക് തൻ്റെ ചുമലിൽ ഒരു ഭാരം പോലെ തോന്നി അവൾ നോക്കുമ്പോഴുണ്ട് ധന്യ അതിന്മേൽ തല ചായ്ച്ച് മയങ്ങുന്നു. ദീപ്തി അവളുടെ മുഖത്തേക്ക് വീണ് കിടന്നിരുന്ന മുടിയിഴകൾ മാടിയൊതുക്കി. അവൾക്ക് ഉള്ളിൽ മഞ്ഞ് പെയ്യുന്നതു പോലെ തോന്നി. അറിയാതെ അവളുടെ ചൊടികളിൽ ഒരു മന്ദസ്മിതം വിരിഞ്ഞു. പെട്ടെന്നു തന്നെ ആരെങ്കിലും കാണുമോ എന്ന ഭയത്താൽ അവൾ വായ പൊത്തി അത് മറച്ചുകൊണ്ട് ചുറ്റും നോക്കി. ഭാഗ്യം. ആരും ശ്രദ്ധിച്ചില്ല.

രണ്ടാമത്തെ സംഭവം അവർ മൈസൂർ സന്ദർശനത്തിന് ശേഷം കൂർഗിലേക്ക് പോകുന്ന വഴിക്ക് ആയിരുന്നു. ഒരു സായാഹ്നം. അന്താക്ഷരി കളിക്കാൻ വേണ്ടി എണീറ്റ് പോയ ദീപ്തി തിരിച്ച് വരുമ്പോൾ നിഷാന്ത് എന്ന പയ്യൻ ദീപ്തിയുടെ സീറ്റിൽ ധന്യയുടെ അടുത്ത് ഇരുന്ന് അവളോട് സംസാരിക്കുകയാണ്.

ദീപ്തി നിഷാന്തിനെ തോണ്ടി. അവൻ ദീപ്തിയെ നോക്കി.

"നിഷാന്തേ, ഇത് പെണ്ണുങ്ങൾടെ സീറ്റാണേ." ചിരിച്ചുകൊണ്ടാണ് അവൾ പറഞ്ഞത്.

"ഓ അതെയാരുന്നോ? ഞാനും പെണ്ണാ, പേര് നിഷ." അവൻ സ്വന്തം തമാശ ആസ്വദിച്ച് ചിരിച്ചു.

"ആണോ, എന്നാൽ നിഷയങ്ങോട്ട് മാറിക്കേ."

"പോടീ അവിടുന്ന്."

ഇരുവരും തമാശമട്ടിലാണ് സംസാരിച്ചതെങ്കിലും ദീപ്തി അല്പം സീരിയസ് ആണെന്ന് അവളുടെ മുഖഭാവത്തിൽനിന്ന് വ്യക്തം. നിഷാന്ത് ആകട്ടെ അവളെ അവഗണിച്ച് ധന്യയോട് അവൻ പറഞ്ഞുകൊണ്ടിരുന്ന ഏതോ രസികൻ കഥ തുടർന്നു.

" ... സായിപ്പ് വന്നിട്ട് ഇംഗ്ലീഷിൽ പൂരത്തെറി! ഹരിയാണേൽ അറിയാവുന്ന മുറിയിംഗ്ലീഷിൽ അതിയാനോട് കാര്യം എന്നാന്ന് ചോദിക്കുന്നൊണ്ട് ... ."

അക്ഷമയോടെ കാത്തു നിൽക്കുന്ന ദീപ്തിയെ നോക്കി ധന്യ അപ്പുറത്തെ സീറ്റിൽ ഇരിക്കാൻ ആംഗ്യം കാട്ടി. ദീപ്തി വേണ്ട എന്ന അർഥത്തിൽ ചുമൽ കൂച്ചി.

" ... അപ്പഴൊണ്ട് രണ്ടു പോലീസുകാര് ഒരു ചെറുക്കനേം കൊണ്ട് വരുന്നു ... ." നിഷാന്ത് കഥ തുടർന്നു. ദീപ്തി അവനെ ശ്രദ്ധിക്കാത്ത ഭാവം കഷ്ടപ്പെട്ട് അഭിനയിക്കാൻ ശ്രമിച്ച് അങ്ങനെ നിൽക്കുകയാണ്.

"... ഇനി തല്ലിക്കൊന്നാലും ഞാൻ കോവളം ബീച്ചിലോട്ടില്ലെന്ന് ഹരി അതോടെ ഒറപ്പിച്ചു!" ഏതാനും മിനിറ്റുകൾക്കും ദീപ്തിയിൽനിന്ന് ഏറുകണ്ണിട്ടുള്ള അനേകം കൂർത്ത നോട്ടങ്ങൾക്കും ഒടുവിൽ നിഷാന്ത് തൻ്റെ കഥ അവസാനിപ്പിച്ചു. ഇരുവരും ചിരിയോട് ചിരി. കേട്ടുകൊണ്ട് നിൽക്കുകയായിരുന്ന ദീപ്തിയുടെ മുഖത്തു മാത്രം ഒരു കല്ലിച്ച ഭാവം. ലോകത്തെ ഏറ്റവും ബോറൻ കഥ കേട്ടതു പോലെ.

ചിരിയലകൾ അടങ്ങിയതിനു ശേഷം നിഷാന്ത് ദീപ്തിയെ നോക്കി, "ശരി, ഇനി ഞാനായിട്ട് നിങ്ങടെ സ്വർഗത്തിലെ കട്ടുറുമ്പാകുന്നില്ല", എന്നു പറഞ്ഞ് എഴുന്നേറ്റു.

"താങ്ക്സ്!" ദീപ്തി സന്തുഷ്ടയായി.

"എന്നാ സാധനമാടീ!" — നിഷാന്ത്.

"അതേടാ ഞാനിച്ചിര സാധനമാ." — ദീപ്തി.

ദീപ്തി ഇരുന്നു കഴിഞ്ഞപ്പോൾ "എന്താ വിഷയം?" എന്ന് ധന്യ ആംഗ്യഭാഷയിൽ ചോദിച്ചു. "ഒന്നുമില്ല" എന്ന് ദീപ്തി ആംഗ്യഭാഷയിൽ തന്നെ മറുപടിയും കൊടുത്തു.

ദീപ്തിയുടെ ജീവിതത്തിൽ അങ്ങനെ പല വിധത്തിലും സംഭവബഹുലവും അവിസ്മരണീയവും ആയ ഒരു പിടി ദിനരാത്രങ്ങൾ സമ്മാനിച്ച ആ മൈസൂർ-കൂർഗ് ട്രിപ്പ് അവസാനിച്ച ദിവസം ഒരു വെള്ളിയാഴ്ച ആയിരുന്നു. ധന്യയെ പിരിയുന്നതിൽ ദീപ്തിക്ക് അതിയായ വിഷമമാണ് ഉണ്ടായിരുന്നത്. തുടർന്നു വന്ന അവധി ദിവസങ്ങളായ ശനിയും ഞായറും ഏറെ സമയവും ദീപ്തി ആ യാത്രയെക്കുറിച്ചും അതിൽ ധന്യയോടൊപ്പം ചെലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ചും തന്നെ വീണ്ടും വീണ്ടും ഓർത്തുകൊണ്ടിരുന്നു.

തനിക്ക് ധന്യയോട് ഉള്ളത് അസ്ഥിക്കു പിടിച്ച പ്രണയമാണ് എന്ന് ദീപ്തി മനസ്സിലാക്കി; ആ തിരിച്ചറിവ് അവളെ ഉത്കണ്‌ഠാകുലയാക്കി. ഒരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിൽ ഉയർന്നു. ഇതു ശരിയാണോ? സമൂഹം ഒരിക്കലും അംഗീകരിക്കാത്ത പെണ്ണും പെണ്ണും തമ്മിലുള്ള പ്രണയം. അല്ല! ആണിൻ്റെ മനസ്സും പെണ്ണിൻ്റെ ശരീരവുമുള്ള പെണ്ണിന് പെണ്ണിൻ്റെ മനസ്സും പെണ്ണിൻ്റെ തന്നെ ശരീരവുമുള്ള പെണ്ണിനോട് തോന്നിയ പ്രണയം. സമൂഹത്തിൻ്റെ കാര്യം നിൽക്കട്ടെ — ധന്യയുടെയോ? അവൾ തൻ്റെ പ്രണയം സ്വീകരിക്കുമോ? തന്നെ ഒരു സുഹൃത്തായി മാത്രമല്ലേ അവൾ കാണുന്നത്? ഒരർഥത്തിൽ താൻ അവളോടു ചെയ്യുന്നത് വഞ്ചനയല്ലേ? അറിഞ്ഞോ അറിയാതെയോ അവളുടെ സ്പർശനം തന്നിൽ രോമാഞ്ചമുണർത്തിയ വേളകളിൽ എല്ലാം താൻ അവളുടെ നിഷ്കളങ്കമായ സൗഹൃദത്തെ മുതലെടുക്കുകയായിരുന്നില്ലേ? തിരിച്ചു കിട്ടാൻ സാദ്ധ്യതയില്ലാത്ത പ്രണയം മനസ്സിൽ വെച്ചുകൊണ്ട് വെറുതെ അവളെ ഓർത്തും മോഹിച്ചും സ്വപ്നം കണ്ടും എന്തിന് സമയം പാഴാക്കണം? തനിക്കു വേണ്ടിയിരുന്നത് എന്താണ്? ആ ഉല്ലാസയാത്രയിൽ അവളോടൊപ്പം കുറേ നല്ല നിമിഷങ്ങൾ. അതു കിട്ടിയല്ലോ! ഇനി അവളിൽനിന്ന് അകന്നു നിൽക്കുകയാണു വേണ്ടത്; അല്ലെങ്കിൽ താൻ വെറുതെ വേദനിക്കാനേ ഇടയാകൂ — ദീപ്തി നിശ്ചയിച്ചു.

തിങ്കളാഴ്ച മുതൽ ആ തീരുമാനം അവൾ നടപ്പിലാക്കിത്തുടങ്ങി. അന്ന് ഇൻ്റർവെൽ സമയത്ത് ധന്യയും മറ്റു കൂട്ടുകാരികളും ഒന്നിച്ചിരുന്ന് സംസാരിക്കുമ്പോൾ അവൾ അവരോടൊപ്പം കൂടാതെ ലൈബ്രറിയിൽ പോയി പുസ്തകം വായിച്ചുകൊണ്ടിരുന്നു. വൈകുന്നേരം ദീപ്തി തൻ്റെ ഫോണിൽ ധന്യയുടെ "ഹായ്" എന്ന മെസ്സേജ് കണ്ടെങ്കിലും ഒത്തിരി വൈകിയാണ് അവൾ റിപ്ലൈ ചെയ്തത്.

"എന്താ ഒരു മൂഡോഫ്?" ദീപ്തിയുടെ മെസേജ് കണ്ടതും ധന്യ ചോദിച്ചു.

"ഏയ് ഒന്നുമില്ല."

"അങ്ങനല്ലല്ലോ?"

"ഒന്നൂല്ലെടാ. തലവേദനയായിരുന്നു." ദീപ്തി കള്ളം പറഞ്ഞു.

"ടേക് കെയർ." ധന്യയുടെ മറുപടി.

ദീപ്തി തിരിച്ച് ചുറ്റും ഹൃദയചിഹ്നങ്ങളുള്ള ഒരു പുഞ്ചിരിക്കുന്ന മുഖത്തിൻ്റെ ഇമോജി അയക്കാൻ ഒരുമ്പെട്ടെങ്കിലും സ്വയം തടഞ്ഞ് ഒരു കെട്ടിപ്പിടിക്കുന്ന ഇമോജി അയച്ചു. അതിനു മറുപടിയായി ധന്യ അയച്ച ഹൃദയചിഹ്നത്തിൻ്റെ ഇമോജിയിൽ തുറിച്ചു നോക്കിക്കൊണ്ട് അവൾ ഏതാനും മിനിറ്റുകൾ നിശ്ചലയായി ഇരുന്നു; പിന്നെ ഫോൺ മാറ്റി വെച്ച് മേശപ്പുറത്ത് പിണച്ചു വച്ച കൈകളിൽ മുഖം ചേർത്തു കിടന്ന് വിതുമ്പി.

തുടർന്നുള്ള ദിവസങ്ങളിലും ദീപ്തി മനഃപൂർവം ധന്യയിൽനിന്ന് അകന്നു നടന്നു. അവളുടെ പെരുമാറ്റം ധന്യയെ വേദനിപ്പിച്ചു; ഇങ്ങനെ അവഗണിക്കാൻ മാത്രം താൻ എന്തു തെറ്റാണു ചെയ്തതെന്ന് അവൾക്ക് മനസ്സിലായില്ല. ഒന്നുരണ്ടു വട്ടം അവൾ ദീപ്തിയോട് കാരണം ചോദിക്കാൻ ശ്രമിച്ചെങ്കിലും അങ്ങനെയൊന്നുമില്ല എന്നു പറഞ്ഞ് ദീപ്തി ഒഴിഞ്ഞു മാറി. അവരുടെ കൂട്ടുകാരികൾ ചോദിച്ചപ്പോഴും അവൾ അതേ പല്ലവി ആവർത്തിച്ചു. ഒരു തവണ ധന്യ ദീപ്തിയെ ഫോൺ ചെയ്തെങ്കിലും അവൾ കോൾ എടുത്തില്ല.

അതിനിടയിൽ കോളജിൻ്റെ ആനുവൽ ഡേ വന്നെത്തി. ദീപ്തി പോയില്ല. അവൾ വെറുതെ ഒരു പുസ്തകം വായിച്ചുകൊണ്ട് വീട്ടിൽ തനിച്ചിരിക്കുമ്പോൾ പുറത്ത് ഒരു സ്കൂട്ടർ വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. അവൾ ജനാലയിലൂടെ നോക്കിയപ്പോൾ ഉദ്ദേശം തൻ്റെ പ്രായം വരുന്ന ഒരു ഹെൽമറ്റ് ധരിച്ച യുവതി സ്കൂട്ടർ സ്റ്റാൻഡിൽ വയ്ക്കുകയാണ്. ഇത് ആരായിരിക്കും എന്ന കൗതുകത്തോടെ നോക്കി നിന്ന ദീപ്തി ആഗത ഹെൽമറ്റ് ഊരിയപ്പോൾ ഞെട്ടി. ധന്യ! അവൾ ആകെ പരിഭ്രമത്തിലായി. ധന്യ കോളിങ് ബെൽ അടിച്ചു. ദീപ്തി വേഗം മുഖവും കഴുകി പാറിക്കിടന്ന തലമുടിയും ചീകി ഒതുക്കിയിട്ട് ചെന്നു വാതിൽ തുറന്ന് പോർച്ചിലേക്ക് ഇറങ്ങി.

"ഹായ്." ധന്യ പുഞ്ചിരിച്ചു.

"ഹായ് ഇതാര്! വഴി എങ്ങനെ കണ്ടുപിടിച്ചു?"

"അതിനാണോ മോളേ പ്രയാസം. ചിലരെയൊക്കെ ഫോൺ ചെയ്താൽ കിട്ടാനുള്ളത്രേം ഒന്നും ഏതായാലും ഇല്ല."

ഒരു കള്ളം നാവിൻതുമ്പിൽ വരെ വന്നതാണെങ്കിലും ധന്യയുടെ മുഖത്തു നോക്കി അതു പറയാനുള്ള മനക്കരുത്ത് ദീപ്തിക്ക് ഉണ്ടായില്ല.

"അകത്തേക്ക് വരാമോ?" ധന്യ ചോദിച്ചു.

"അയ്യോ സോറി ... വാ വാ. ഇവിടെ ഞാൻ മാത്രേ ഉള്ളൂ കേട്ടോ."

"അതേതായാലും നന്നായി", വീട്ടിലേക്ക് കയറിക്കൊണ്ട് ധന്യ പറഞ്ഞു, "സൗകര്യമായിട്ട് ചില കാര്യങ്ങളൊക്കെ ചോദിക്കുകേം പറയുകേം ചെയ്യാല്ലോ."

ദീപ്തിയുടെ മനസ്സ് കലങ്ങി. ധന്യയുടെ ചോദ്യങ്ങൾ എന്തായിരിക്കുമെന്ന് അവൾക്ക് അറിയാം. പക്ഷേ അവയ്ക്കുള്ള ഉത്തരങ്ങൾ അവളുടെ പക്കൽ ഇല്ലായിരുന്നല്ലോ. സ്വീകരണമുറിയിലെ സോഫയിൽ ധന്യ ഇരുന്നു. അടുത്ത് കിടന്ന സിംഗിൾ ചെയറിൽ ദീപ്തിയും.

"എന്നെ എന്തിനാ താൻ അവോയ്ഡ് ചെയ്യുന്നെ?" മുഖവുരയില്ലാതെ ധന്യ ചോദിച്ചു.

എന്തു പറയണമെന്ന് അറിയാതെ ദീപ്തി മൗനമായി അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി ഇരുന്നു.

"എനിക്കെന്ത് സങ്കടമുണ്ടെന്നറിയാമോ?" ധന്യ തുടർന്നു. "ഞാൻ എന്തു തെറ്റാ ചെയ്തതെന്നെങ്കിലും ഒന്നു പറ. എന്നെക്കൊണ്ട് തിരുത്താൻ പറ്റുന്നതാണേൽ ഞാൻ തിരുത്താം. അല്ലാതെ ഇങ്ങനെ എന്നെ വിഷമിപ്പിക്കല്ലേ. പ്ലീസ്."

ധന്യയുടെ മിഴികൾ നിറഞ്ഞൊഴുകി. അതു കണ്ട് ദീപ്തിക്ക് അതിലേറെ സങ്കടം വന്നു. ഏങ്ങലടിച്ചുകൊണ്ട് അവൾ തൻ്റെ മുറിയിലേക്ക് ഓടി; കിടക്കയിൽ കമിഴ്ന്നു വീണു കിടന്ന് ദീപ്തി വിതുമ്പിക്കരഞ്ഞു.

ധന്യ അവളുടെ പുറകേ ചെന്നു. കിടക്കയിൽ ഇരുന്ന് അവളുടെ മുതുകിൽ തലോടി ആശ്വസിപ്പിച്ചു. പാവം! ഏതോ തീരാത്ത വേദന ഉള്ളിലൊതുക്കി നടക്കുകയായിരുന്നു അവൾ എന്ന് മനസ്സിലാക്കിയ ധന്യക്ക് സ്വന്തം വിഷമം കുറയുന്നതായും ദീപ്തിയോട് അനിർവചനീയമായ ഒരു വാത്സല്യം ഉള്ളിൽ വന്നു നിറയുന്നതായും അനുഭവപ്പെട്ടു. ദുഃഖത്തിൻ്റെ പൊട്ടിയ അണകൾ അഞ്ച് മിനിറ്റോളം കുതിച്ചൊഴുകി തെല്ല് ശാന്തമായപ്പോൾ അവൾ എണീറ്റിരുന്ന് കണ്ണു തുടച്ചു.

"തെറ്റ് നിൻ്റെയല്ല, എൻ്റെ ഭാഗത്താ", ഗദ്ഗദങ്ങൾക്ക് ഇടയിലൂടെ ദീപ്തി പറഞ്ഞു, "ഞാനതു പറഞ്ഞു കഴിയുമ്പോൾ ... എന്നെ വെറുക്കില്ലെന്ന് സത്യം ചെയ്യുമോ?"

"എൻ്റെ മുത്തേ, നിന്നെയെനിക്ക് ഒത്തിരി ഇഷ്ടമാ. എന്തു വന്നാലും അതിനൊരു കുറവും വരുകേല. പോരേ?" സ്വന്തം നെഞ്ചിൽ കൈ വെച്ച് ധന്യ വാക്ക് കൊടുത്തു.

ദീപ്തി ധൈര്യം സംഭരിച്ച് ധന്യയോട് മനസ്സു തുറന്നു. പണ്ടേയ്ക്കു പണ്ടേ ഉള്ളിൻ്റെയുള്ളിൽ താൻ ഒരു ആണായിരുന്നു എന്നും ദീപക് എന്നു വിളിക്കപ്പെടാൻ ആഗ്രഹിച്ചിരുന്നു എന്നും അവളോട് തനിക്കുള്ളത് വെറും സൗഹൃദമല്ല, ആത്മാർഥമായ പ്രണയമാണെന്നും, അത് തെറ്റാണെന്ന ഭീതി നിമിത്തമാണ് അവളിൽനിന്ന് താൻ അകന്നു നടക്കാൻ ശ്രമിച്ചതെന്നും ദീപ്തി വെളിപ്പെടുത്തി. ധന്യയുടെ മുഖത്ത് നോക്കാൻ ധൈര്യം കിട്ടാതെ മറ്റെവിടേക്ക് ഒക്കെയോ നോക്കിക്കൊണ്ടും ഇടയ്ക്കിടെ കവിളുകളിലെ കണ്ണീർ തുടച്ചുകൊണ്ടും അവൾ പറയുന്നതെല്ലാം ധന്യ ശ്രദ്ധയോടെ കേട്ടു. തൻ്റെ കുമ്പസാരത്തിന് ഒടുവിൽ ഭയപ്പാടോടെ ദീപ്തി ധന്യയെ നോക്കി. അവളുടെ മുഖം നിർവികാരമായിരുന്നു.

"എന്നോട് ദേഷ്യമാണോ?" ദീപ്തി ഒരു തെറ്റു ചെയ്ത് കയ്യോടെ പിടിക്കപ്പെട്ട കുട്ടിയുടെ ഭാവത്തിൽ ചോദിച്ചു.

മെല്ലെ ധന്യയുടെ ചൊടികളിൽ ഒരു മൃദുസ്മേരം തെളിഞ്ഞു. "എടീ പൊട്ടിക്കാളീ", അവൾ പറഞ്ഞു, "ഞാൻ നിന്നോട് ഇഷ്ടമാണെന്ന് അങ്ങോട്ടു പറയാനിരിക്കുവാരുന്നു! അപ്പഴല്ലേ നീ പരട്ട സ്വഭാവം കാണിച്ചത്?"

"ങേ!" ദീപ്തി അന്ധാളിച്ചു പോയി. അവൾക്ക് സ്വന്തം കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.

"അതേടീ കഴുതേ, നിനക്കെന്നെ ഇഷ്ടാണെന്ന് എനിക്കറിഞ്ഞൂടാരുന്നോ!"

"അതെങ്ങനെ മനസ്സിലായി?" അദ്ഭുതത്തിൽനിന്ന് അപ്പോഴും മുക്തയാവാത്ത ദീപ്തി തെല്ല് സങ്കോചത്തോടെ ചോദിച്ചു.

"ഓഹോ, ഇപ്പം എങ്ങനെ മനസ്സിലായെന്നോ! ആ ട്രിപ്പിൻ്റെ സമയത്തെ നിൻ്റെ പെരുമാറ്റം കൊണ്ട് ആർക്കാടീ പെണ്ണേ മനസ്സിലാകാത്തെ?"

ലജ്ജകൊണ്ട് ദീപ്തിയുടെ മുഖം തുടുത്തു. ശിരസ്സ് താഴ്ന്നു. "ഞാൻ ഒരു പൊടിക്ക് ഓവറാരുന്നല്ലേ?" ചമ്മിയ സ്വരത്തിൽ അവൾ ചോദിച്ചു.

Category: Transsexuals & Crossdressers Stories